You are here:

സ്വദേശാഭിമാനികേസരി പുരസ്‌കാരം വി.പി. രാമചന്ദ്രന്

തിരുവനന്തപുരം: മാധ്യമമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സ്വദേശാഭിമാനികേസരി പുരസ്‌കാരത്തിന് മാതൃഭൂമി മുന്‍ പത്രാധിപര്‍ വി.പി. രാമചന്ദ്രന്‍ അര്‍ഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ ടി.വേണുഗോപാല്‍ , ഏഷ്യാനെറ്റ് സ്ഥാപകന്‍ കെ.ശശികുമാര്‍ എന്നിവര്‍ക്കാണ് ഇതിന് മുന്‍പ് ഈ പുരസ്‌കാരം ലഭിച്ചത്. കേരളത്തിലും ഇന്ത്യക്കകത്ത് മറ്റിടങ്ങളിലും ഇന്ത്യക്ക് പുറത്തുമായി അരനൂറ്റാണ്ടുകാലം പ്രശസ്തമായ നിലയില്‍ മാധ്യമപ്രവര്‍ത്തനം നടത്തിയ വി.പി.ആര്‍ എന്നറിയപ്പെടുന്ന വെട്ടത്ത് പുത്തന്‍വീട്ടില്‍ രാമചന്ദ്രന്‍ പാര്‍ലമെന്റ് റിപ്പോര്‍ട്ടിങ്, വിദേശ റിപ്പോര്‍ട്ടിംഗ്, അന്വേഷണാത്മക റിപ്പോര്‍ട്ടിംഗ് എന്നിവയില്‍ തനതായ പാത തുറന്ന വ്യക്തിയാണ്. മാതൃഭൂമി പത്രാധിപരാകുന്നതിന് മുന്‍പ് അസോസിയേറ്റഡ് പ്രസ് (എ.പി.) പുനെ ഓഫീസിലും തുടര്‍ന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ) എന്നിവയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പി.ടി.ഐയുടെ പാക്കിസ്താന്‍ ലേഖകനായി ലാഹോറിലും റാവല്‍പിണ്ടിയിലും പവര്‍ത്തിച്ചു. ഇക്കാലത്ത് പ്രസിഡന്റ് അയൂബ് ഖാന്‍ പട്ടാള നിയമം പ്രഖ്യാപിച്ചത് പാക്കിസ്താനു പുറത്തേക്ക് റിപ്പോര്‍ട്ട് ചെയ്തത് രാമചന്ദ്രനായിരുന്നു. ഇന്ദിരാഗാന്ധി അടക്കമുള്ള ഇന്ത്യന്‍ നേതാക്കളോടുള്ള പോലെ തന്നെ പാക് നേതാക്കളായ അയൂബ് ഖാന്‍, സുള്‍ഫിക്കര്‍ അലി ഭൂട്ടോ തുടങ്ങിയവരുമായും വ്യക്തിബന്ധം ഉണ്ടായിരുന്നു രാമചന്ദ്രന്.

1924ല്‍ തൃശൂരിലെ വടക്കാഞ്ചേരിയില്‍ ജനിച്ച രാമചന്ദ്രന്‍ 1964 ല്‍ യു.എന്‍.ഐയുടെ ഡല്‍ഹി ബ്യൂറോ ചീഫ് ആയി. യു.എന്‍.ഐ. ഡപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനം വരെ വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പി.ടി.ഐയും യു.എന്‍.ഐയും ചേര്‍ത്തുണ്ടാക്കിയ സമാചാര്‍ ഭാരതി എന്ന വാര്‍ത്താ ഏജന്‍സിയുടെ റാഞ്ചി ലേഖകനായി. ഇന്ദിരാഗാന്ധിയുമായി അടുപ്പമുണ്ടായിരുന്നെങ്കിലും അഭിപ്രായസ്വാതന്ത്ര്യനിഷേധത്തിനെതിരെ നിലപാടെടുത്തതുകൊണ്ടാണ് റാഞ്ചിയിലേക്ക് മാറ്റപ്പെട്ടത്. ഇന്ത്യയില്‍ വികസന റിപ്പോര്‍ട്ടിംഗിലും വികസന ഫീച്ചറുകളിലും അനുകരണീയമായ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടത് വ്യവസായ കേന്ദ്രമായ റാഞ്ചിയില്‍ നിന്ന് വി.പി.ആര്‍. അയച്ച റിപ്പോര്‍ട്ടുകളിലൂടെയാണ്. ഉഗാണ്ടയിലെ ഏകാധിപതി ഇദി അമീനെ ഇന്റര്‍വ്യൂ ചെയ്ത അപൂര്‍വം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് വി.പി.ആര്‍. ഡല്‍ഹിയില്‍ സി.പി.രാമചന്ദ്രനും പോത്തന്‍ജോസഫുമെല്ലാമെടങ്ങിയ മലയാളി പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പ്രധാനിയായിരുന്നു. പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയശേഷം 1962ലെ ഇന്ത്യാചൈനാ യുദ്ധം അസമിലെ തേസ്പൂരില്‍ നിന്നു റിപ്പോര്‍ട്ട് ചെയ്യാനുള്ള നിയോഗവും വി.പി.ആറിന് ലഭിച്ചിട്ടുണ്ട്.

യു.എന്‍.ഐ. വിട്ട വി.പി.ആര്‍. 1978 മാതൃഭൂമിയില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററും കെ.പി. കേശവമേനോന്റെ മരണശേഷം പത്രാധിപരുമായി. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തനരംഗത്ത് പ്രൊഫഷനലിസം കൊണ്ടുവരുന്നതിന് തുടക്കം കുറിച്ച വി.പി.ആര്‍ 1984 ല്‍ മാതൃഭൂമി വിട്ട ശേഷം തൃശൂര്‍ എക്‌സ്പ്രസില്‍ മാനേജിംഗ് എഡിറ്ററായിരുന്നു.

കേരളാ പ്രസ് അക്കാഡമിയില്‍ ആദ്യം കോഴ്‌സ് ഡയറക്ടറായും പിന്നീട് രണ്ട് ടേം ചെയര്‍മാന്‍ ആയും പ്രവര്‍ത്തിച്ച് അക്കാദമിയെ പുരോഗതിയിലേക്ക് നയിക്കുന്നതില്‍ വിലയേറിയ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. 

ഭാര്യ: പരേതയായ ഗൗരി, മകള്‍ : ലേഖ.