You are here:

സ്വദേശാഭിമാനി - കേസരി പുരസ്‌കാരം സമ്മാനിച്ചു

ജനാധിപത്യ സംവിധാനത്തിന്റെ  കരുത്തായ മാധ്യമങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രശ്‌നങ്ങളെ സമീപിക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  തെറ്റായ വാര്‍ത്തകള്‍ മാധ്യമങ്ങളിലുണ്ടാകാന്‍ പാടില്ലെന്ന് ശഠിക്കുകയും അത് ജീവിത ദൗത്യമായി ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകരുടെ നാടാണ്  കേരളമെന്നും അദ്ദേഹം പറഞ്ഞു.  കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പ്രവര്‍ത്തകനുള്ള ഏറ്റവും മി്കച്ച  പുരസ്‌കാരമായ സ്വദേശാഭിമാനി - കേസരി പുരസ്‌കാരം ശ്രീ.വി.പി രാമചന്ദ്രന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  കൊച്ചി ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പു മന്ത്രി  കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. 

അച്ചടി മാധ്യമങ്ങളില്‍ വാര്‍ത്ത എഴുതുമ്പോള്‍ പുനര്‍ചിന്തനമുണ്ടാവുകയും തെറ്റുകള്‍ തിരുത്തുകയും ചെയ്യുമ്പോള്‍ ദൃശ്യമാധ്യമങ്ങളില്‍ അതുണ്ടാകുന്നില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.  മാധ്യമങ്ങള്‍ തിരുത്തല്‍ ശക്തികളാണ്, എന്നാല്‍ സത്യവും അസത്യവും തിരിച്ചറിയാതെ വാര്‍ത്തകള്‍ സൃഷ്ടിക്കുകയും കച്ചവട താല്‍പര്യത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സമീപനം വേദനകരമാണ്.  സാമൂഹ്യ പ്രശ്‌നങ്ങളും വികസന കാര്യങ്ങളും മാറ്റിവച്ച് സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ നടക്കുന്ന മാധ്യമങ്ങള്‍ ആത്മവിമര്‍ശനം നടത്തണണമെന്നും മന്ത്രി പറഞ്ഞു.  വി.പി.രാമചന്ദ്രന്‍ പുരസ്‌കാരം ഏറ്റുവാങ്ങി.  ഒരുലക്ഷം രുപയും  പ്രശസ്തി പത്രവും ശില്‍പവുമാണ് അവാര്‍ഡ്.  2010-ല്‍ ടി.വേണുഗോപാലിനും  2011ല്‍ ശശികുമാറിനുമായിരുന്നു അവാര്‍ഡ് ലഭിച്ചത്.

    ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ, ടോണി ചമ്മിണി, കൊച്ചി മേയര്‍, എന്‍.പി.രാജേന്ദ്രന്‍, പ്രസ് അക്കാദമി ചെയര്‍മാന്‍, കെ.എം.റോയ്, അബ്ദുള്ള മട്ടാഞ്ചേരി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി ഐ.എ.എസ് പ്രശസ്തിപത്രം വായിച്ചു.  സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് സ്വാഗതവും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല കൃതജ്ഞയും പറഞ്ഞു.