You are here:

കുറൂര്‍ നവോത്ഥാന നായകന്‍ - പെരുമ്പടവം

ദേശീയ സ്വാതന്ത്ര്യത്തിനും സാര്‍വ്വ ലൗകിക മാനവികതയ്ക്കും വേണ്ടി അക്ഷീണം പ്രയത്‌നിച്ച കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിനെപ്പോലുള്ള മഹാരഥന്‍മാരോട് നീതിപുലര്‍ ത്താന്‍ കഴിയുന്നുണ്ടോ എന്ന് ആത്മ പരിശോധന നടത്താന്‍ വര്‍ത്തമാനകാല കേരള സമൂഹം തയ്യാറാകണമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ്് പെരുമ്പടവം ശ്രീധരന്‍ പറഞ്ഞു. കേരള ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍ കേരള പ്രസ് അക്കാദമിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള കുറൂര്‍ എന്‍ഡോവ്‌മെന്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വമാനവികതയും സാഹോദര്യവും കൈയൊഴിഞ്ഞ് ജാതിയുടേയു മതത്തിന്റെയും സങ്കുചിതത്വത്തിലേക്ക് കൂപ്പുകുത്തുന്ന അവസ്ഥയിലാണ് ഇന്ന് കേരളം എത്തി നില്‍ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തിലെ ഒരു പ്രത്യേക കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവരാണ് കുറൂര്‍ വി.ടി ഭട്ടതിരിപ്പാട്, എം.ആര്‍.ബി , പ്രേംജി തുടങ്ങിയ മഹാരഥന്‍മാര്‍ സ്വാതന്ത്ര്യ സമരത്തോടൊപ്പം സാമൂഹ്യ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ നേതൃത്വവും ഏറ്റെടുത്ത കുറൂറിന്റെ പ്രവര്‍ത്തനങ്ങള്‍ എക്കാലത്തേയും മികച്ച മാതൃകയാണ്.
കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളില്‍ നടത്തിയ ചടങ്ങില്‍ കേരള പ്രസ് അക്കാദമി വൈസ് ചെയര്‍മാന്‍ കെ.സി. രാജഗോപാല്‍ അധ്യക്ഷനായിരുന്നു. പി. ചിത്രന്‍ നമ്പൂതിരിപ്പാട് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് അക്കാദമി സെക്രട്ടറി എന്‍.എസ്. അനില്‍കുമാര്‍ സ്വാഗതവും കേരള ഫ്രീഡം ഫൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി സി.ബി.എസ് മണി നന്ദിയും പറഞ്ഞു.