You are here:

Vikraman Nair

വിക്രമന്‍ നായര്‍

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ മാത്രമായിരുന്നില്ല വിക്രമന്‍ നായര്‍. ബംഗാളി വായനക്കാരുടെ പ്രിയ ഗദ്യകാരനുമായിരുന്നു. ആലപ്പുഴ അരുക്കുറ്റി ശങ്കര്‍നിവാസില്‍ ഗോപാലന്റെയും പൊന്നമ്മയുടെയും മകനായി  ജനിച്ച അദ്ദേഹം 1957 മുതല്‍ വിദ്യാര്‍ഥിയായും പിന്നെ പത്രപ്രവര്‍ത്തകനായും ബംഗാളില്‍ ജീവിച്ചു.
ഏറണാകുളം മഹാരാജാസില്‍ നിന്ന് ഇന്റര്‍മിഡിയറ്റ് കഴിഞ്ഞാണ് 1957 ല്‍ കല്‍ക്കത്തയില്‍ എത്തിയത്. മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ കത്തുമായി വിശ്വഭാരതിയില്‍ പ്രവേശനം തേടിയെത്തിയ വിക്രമന്‍ നായര്‍ ശരിക്കുമൊരു ബംഗാളിയായി മാറുകയായിരുന്നു ക്രമേണ. 

ആനന്ദബസാര്‍ പത്രിക ഗ്രൂപ്പിന്റെ ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേഡിലായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തനത്തിന്റെ തുടക്കം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഗ്രാമങ്ങളിയായിരുന്നു അദ്ദേഹത്തിന്റെ കണ്ണും മനസ്സും. ആനന്ദബസാര്‍ പത്രികയുടെ ദക്ഷിണേന്ത്യന്‍ ലേഖകനായി ചെന്നൈയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നക്‌സല്‍ബാരി കലാപം കഴിഞ്ഞ് ഒന്നര പതിറ്റാണ്ടിനുശേഷം ആ ഗ്രാമങ്ങളില്‍ ചെന്ന് തയ്യാറാക്കിയ '   നക്‌സല്‍ബാരിയുടെ നാല് മുഖങ്ങള്‍' എന്ന ലേഖന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 

എന്‍.വി.കൃഷ്ണവാരിയരുടെ കവിതകളും എം.സുകുമാരന്റെ കഥകളും ഉള്‍പ്പെടെ നിരവധി കൃതികള്‍ ബംഗാളിയിലേക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. പത്രപ്രവര്‍ത്തകന്‍ മാത്രമല്ല, ബംഗാളി ഇടതുപക്ഷ രാഷ്ട്രീയത്തിലെ പല ധാരകളില്‍ മാറിമാറി ആകൃഷ്ടനായിരുന്നു അദ്ദേഹം. ബംഗാളിയിലെ മികച്ച സഞ്ചാരസാഹിത്യകൃതികളുടെ കര്‍ത്താവ് കൂടിയാണ്. യൂറോപ്പിന്റെ ഭൂത വര്‍ത്തമാനങ്ങളിലൂടെയുള്ള സഞ്ചാരമായ പശ്ചിം ദിഗന്തെ പ്രദോഷ് കാലെ മലയാളത്തിലാക്കിയിട്ടുണ്ട്. അമേരിക്കയും ആസ്‌ട്രേലിയയുമൊഴികെയുള്ള മിക്കവാറും രാജ്യങ്ങളില്‍ അദ്ദേഹം പര്യടനം നടത്തിയിട്ടുണ്ട്. 68 ാം വയസ്സില്‍-2004 മെയ് 31ന് -അന്തരിച്ചു.