You are here:

Abu Abraham

ആറ്റുപുറത്ത് മാത്യു ഏബ്രഹാം എന്ന അബു ഏബ്രഹാം(11.6.1924-1.12.2002) ലോകപ്രസിദ്ധനായി വളര്‍ മലയാളിയായ കാര്‍ട്ടൂണിസ്റ്റാണ്. 

നാല്പതു വര്‍ഷം നീണ്ട പത്രപ്രവര്‍ത്തനത്തിനിടയില്‍ ശങ്കേഴ്‌സ് വീക്ക്‌ലി, ബോംബെ ക്രോണിക്ക്ള്‍, ബ്ലിറ്റ്‌സ്, ട്രിബ്യൂണ്‍ ദ ഒബ്‌സര്‍വര്‍, ദ ഗാര്‍ഡിയന്‍ തുടങ്ങിയ ദേശീയ-അന്തര്‍ദ്ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ഒന്നാംകിട കാര്‍ട്ടൂണ്‍ രചിച്ച് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
 
മാവേലിക്കരയില്‍ എ.എം.മാത്യുവിന്റെയും കാന്തമ്മയുടെയും മകനായ ജനിച്ച ഏബ്രഹാം കൊച്ചുപ്രായത്തിലേ വര തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് ബിരുദം നേടിയ ശേഷം ബോംബെയില്‍ വെച് ബോംബെ ക്രോണിക്ക്ള്‍ പത്രത്തില്‍ ജേണലിസ്റ്റായി. 1951-ലാണ് ശങ്കര്‍ അദ്ദേഹത്തെ ക്ഷണിച്ച് ശങ്കേഴ്‌സ് വീക്ക്‌ലിയില്‍ ചേര്‍ക്കുന്നത്. അങ്ങനെ ഡല്‍ഹിക്കുമാറി. 

1953 ല്‍ ലണ്ടനിലെത്തിയ അബുവിന്റെ കാര്‍ട്ടൂണുകള്‍ ലോകപ്രസിദ്ധമായ പഞ്ച് മാസികയിലും പ്രസിദ്ധീകരിച്ചുതുടങ്ങി. ഏബ്രഹാം എന്ന തൂലികാനാമത്തില്‍ നിരവധി പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളുമെഴുതി. ട്രിബൂ പത്രത്തില്‍വരച്ച കാര്‍ട്ടൂണുകള്‍ കണ്ട ദി ഒബ്‌സര്‍വര്‍ എഡിറ്റര്‍, അബുവിനു ക്ഷണിച്ചുവരുത്തി സ്ഥിരം നിയമനംനല്‍കി. ദ ഒബ്‌സര്‍വറില്‍ എത്തുംവരെ അദ്ദേഹം ഏബ്രഹാം എന്ന പേരിലായിരുന്നു എഴുതിയതും വരച്ചതും. ദി ഒബ്‌സര്‍വര്‍ എഡിറ്റര്‍ ആസ്‌കര്‍ ആണ് അത് അബു എന്നു മാറ്റിയത്. പത്തുവര്‍ഷത്തിനു ശേഷം അബു ദി ഗാര്‍ഡിയനില്‍ ചേര്‍ന്നു. 

മൂന്നുവര്‍ഷം കഴിഞ്ഞ് ഇന്ത്യയിലേക്കു മടങ്ങി. 1969 മുതല്‍ 1981 വരെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ പ്രവര്‍ത്തിച്ചു. 1972 മുതല്‍ 1978 വരെ രാജ്യസഭാംഗമായി. 1977ലെ അടിയന്തരാവസ്ഥാപ്രഖ്യാപനത്തെ ചോദ്യം ചെയ്ത അബു ഭരണകൂടത്തിന് അപ്രിയനായി. രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദ് കുളിത്തൊട്ടിയില്‍ കിടന്ന് ഓര്‍ഡിനന്‍സുകള്‍ ഒപ്പിടുന്നതായി ചിത്രീകരിച്ച കാര്‍ട്ടൂണ്‍ അടിയന്തരാവസ്ഥയിലാണ് വരച്ചത്. അബുവിന്റെ കാര്‍ട്ടൂണുകളില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കാര്‍ട്ടൂണ്‍ ഇതായിരുന്നു. അദ്ദേഹത്തിന്റെ ഗെയിംസ് ഓഫ് എമര്‍ജന്‍സി എന്ന കാര്‍ട്ടൂണ്‍ സമാഹാരത്തിന്റെ പ്രസിദ്ധീകരണം അക്കാലത്തു തടയപ്പെട്ടു. 

പ്രൈവറ്റ് വ്യൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധമായ പോക്കറ്റ് കാര്‍ട്ടൂണ്‍ പരമ്പരയുടെ പേര്. 1981 ശേഷം പല പ്രസിദ്ധീകരണങ്ങളിലും വരച്ചിട്ടുണ്ട്്. 1988 ല്‍ കേരളത്തിലേക്കു മടങ്ങി. 2002ല്‍ മരിക്കുമ്പോള്‍ 78 വയസ്സുണ്ടായിരുന്നു.