You are here:

Sahodaran Ayyappan

കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തില്‍ നിര്‍ണ്ണായക സ്ഥാനമുള്ള മിശ്രഭോജനത്തിന്റെയും സഹോദര പ്രസാഥാനത്തിന്റെയും ഉപജ്ഞാതാവാണ് കെ.അയ്യപ്പന്‍ മാസ്റ്റര്‍.  കമ്മ്യൂണിസ്റ്റുകാര്‍ പരസ്പരം കോംമ്രേഡ് അഥവാ സഖാവ് എന്ന് വിളിക്കുന്നതിനു മുമ്പ് മലയാളക്കരയില്‍ സമഭാവനയുടെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് അയ്യപ്പന്‍ സ്ഥാപിച്ചതാണ് സഹോദര പ്രസ്ഥാനം.  ജാതി നശീകരണത്തിനും യുക്തിവാദത്തിനുമായി 1917-ല്‍ അദ്ദേഹം 'സഹോദരന്‍' മാസിക  ആരംഭിച്ചു.  പിന്നീട് അത് വാരികയായും കൊച്ചി രാജത്ത് ഏറ്റവും വലിയ ദിനപത്രമായും വളര്‍ന്നു.
 
സഹോദരന്‍ പത്രത്തില്‍ അയ്യപ്പന്‍ മാസ്റ്റര്‍ എഴുതിയിരുന്ന മുഖപ്രസംഗങ്ങള്‍ വായനക്കാര്‍ക്കിടയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കി.  കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ  അനാചാരങ്ങളെ എതിര്‍ത്തും അയിത്ത ജാതിക്കാര്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ലഭിക്കാന്‍ സമരം നയിച്ചും യുക്തിവാദ പ്രസ്ഥാനങ്ങള്‍ക്ക് ഒത്താശചെയ്തും സഹോദരന്‍ അയ്യപ്പന്‍ നടത്തിയ പോരാട്ടങ്ങള്‍ക്കെല്ലാം ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും പിന്തുണയും ഉണ്ടായിരുന്നു.  സഹോദരന്‍ പത്രത്തിലെ മുഖപ്രസംഗങ്ങള്‍ ഗുരു അംഗീകരിച്ചിരുന്നു.  'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നതായിരുന്നു അയ്യപ്പന്റെ സുനിശ്ചിതമായ നിലപാട്.  എന്നാല്‍ 1930-ല്‍ കെ.അയ്യപ്പന്‍ സ്വസമൂദായത്തില്‍പ്പെട്ട പാര്‍വതിയെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ ആരാധകരെ രോഷാകുലരാക്കി.  സഹോദരന്‍ പത്രത്തിന്റെ നിലനില്‍പ്പ് അപകടത്തിലാക്കിക്കൊണ്ട് പ്രചാരം ഗണ്യമായി കുറഞ്ഞു.  ചെറായി ഗ്രാമത്തിലെ ഭൂസ്വത്ത് വിറ്റ് അയ്യപ്പന് കടബാധ്യത തീര്‍ക്കേണ്ടിവന്നു.  'വേലക്കാരന്‍' എന്ന പേരില്‍ തൊഴിലാളികള്‍ക്കുവേണ്ടിയും 'സ്ത്രീ' എന്ന പേരില്‍ പാര്‍വതി അയ്യപ്പന്റെ പത്രാധിപത്യത്തില്‍ വനിതകള്‍ക്കുവേണ്ടിയും ആരംഭിച്ച പ്രസിദ്ധീകരണങ്ങള്‍ സഹോദരന്‍ പത്രത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിച്ചു.  കൊളംബില്‍ മലാളികള്‍ക്കിടയില്‍ നടത്തിയ പ്രചരണം വഴിലഭിച്ച സാമ്പത്തിക സഹായം പത്രം മികച്ച നിലയില്‍ തുടര്‍ന്നു നടത്താന്‍ ഉപകരിച്ചു.  പത്രത്തിന്റെ ദൈനംദിന ജോലികളുടെ മേല്‍നോട്ടം ടി.സി.ഗോപാലനെ ഏല്‍പിച്ചശേഷം സഹോദരന്‍ അയ്യപ്പന്‍ രണ്ടുതവണ കൊച്ചി പ്രജാസഭയില്‍ അംഗമാകുകയും പൊതുമരാമത്ത് വകുപ്പു മന്ത്രിയാകുകയും ചെയ്തു.  യാഥാസ്ഥിതികര്‍ അദ്ദേഹത്തെ 'പുലയന്‍ അയ്യപ്പന്‍' എന്ന് വിളിച്ചതിന് പ്രജാസഭയിലെ പ്രസംഗത്തില്‍ മറുപടിയായി അദ്ദേഹം ഇങ്ങന പറഞ്ഞു.  'റാവു ബഹദൂര്‍,  സര്‍ എന്നൊക്കെ ചില ബഹുമതികള്‍ പലര്‍ക്കും ചാര്‍ത്തിക്കിട്ടാറുണ്ട്.  മിശ്രബോജനം സംഘടിപ്പിച്ചതിന് എനിക്ക് ചിലര്‍ നല്‍കുന്ന ഈ വിശേഷണം അങ്ങനൊരു ബഹുമതിയായി ഞാന്‍ സ്വീകരിക്കുന്നു'.
 
കുറ്റിപ്പുഴ കൃഷ്ണവിള്ള, എം.സി.ജോസഫ്, തകഴി, പി.കേശവദേവ്,  വൈക്കം മുഹമ്മദ് ബഷീര്‍, പോഞ്ഞിക്കര റാഫി തുടങ്ങിയ എഴുത്തുകാരുടെ ആദ്യകാല രചനകള്‍ വെളിച്ചം കണ്ടത് 'സഹോദരന്‍'  പത്രത്തിലായിരുന്നു.   കേശവദേവ് വളരെക്കാലം സഹോദരന്‍ പത്രം ഓഫീസില്‍ താമസിച്ച് ജോലി ചെയ്തിട്ടുണ്ട്. റഷ്യന്‍ വിപ്ലവത്തെപ്പറ്റി മലയാളത്തിലെ ആദ്യലേഖനം വന്നതും മഹാനായ ലെനിന്റെ ചിത്രം ആദ്യം കേരളത്തില്‍ അച്ചടിച്ചതും സഹോദരനിലാണ്.  ആള്‍ദൈവം, അവനവനിസം, സൃകാലവേദാന്തം എന്നീ പ്രയോഗങ്ങള്‍ സഹോദരന്‍ പത്രത്തിലെ ദു:ഖപ്രസംഗങ്ങളിലാണ് മലയാളികള്‍ ആദ്യം വായിച്ചത്.  1956-ല്‍
 
സാമ്പത്തിക പ്രയാസങ്ങളാല്‍ സഹോദരന്‍ പത്രപ്രസിദ്ധീകരണം നിറുത്തി.  പിന്നീട് 'ആഴ്ചക്കുറിപ്പുകള്‍'  എന്ന പ്രതിവാരപംക്തി സഹോദരന്‍ അയ്യപ്പന്‍ അന്ത്യകാലംവരെ കേരളകൗമുദിയില്‍ എഴുതി.  39 വര്‍ഷത്തെ നിലനില്‍പ്പിനിടയില്‍ കേരളത്തിന്റെ രാഷ്ട്രീയ വീക്ഷണം നവീകരിക്കുന്നതിനും പുരോഗമനചിന്തകള്‍ക്ക് പ്രചോദനമേകുന്നതിനും 'സഹോദരന്‍' പത്രം വഹിച്ച പങ്ക് വളരെ വലുതാണ്.