വരയറിയാത്തവരും കാര്‍ട്ടൂണിസ്റ്റുകളാകുന്ന കാലമെന്ന് യേശുദാസന്‍

വരയറിയാത്തവരും കാര്‍ട്ടൂണിസ്റ്റുകളാകുന്ന പ്രവണതയാണ് ഇന്നുളളതെന്ന് പ്രമുഖ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അഭിപ്രായപ്പെട്ടു. അക്കാദമിയില്‍ അപേക്ഷ കൊടുത്ത് കാര്‍ട്ടൂണിസ്റ്റുകളാകുന്ന സ്ഥിതി വിശേഷമാണുളളത്. കേരള മീഡിയ അക്കാദമിയുടെ മാധ്യമ ചരിത്രയാത്രയുടെ ഭാഗമായി കൊല്ലത്ത് സംഘടിപ്പിച്ച ദേശീയ കാര്‍ട്ടൂണിസ്റ്റ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ മലയാളത്തിലെ ആദ്യ കാര്‍ട്ടൂണിസ്റ്റ് പി.എസ് ഗോവിന്ദപിളള അനുസ്മരണം പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ നിര്‍വ്വഹിച്ചു.
കേരളത്തില്‍ കാര്‍ട്ടൂണ്‍ അക്കാദമി രൂപം കൊണ്ടാണ് പ്രത്യേക സാഹചര്യത്തിലാണെന്നും ഇപ്പോള്‍ കാര്‍ട്ടൂണുകളും കാര്‍ട്ടൂണിസ്റ്റുകളും ഇല്ലാത്ത സ്ഥാപനമായി അക്കാദമി മാറിയിരിക്കുന്നു. മാധ്യമ സ്ഥാപനങ്ങളില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അടിയന്തരാവസ്ഥ കാലത്ത് ഭരണാധികാരികളില്‍ നിന്ന് ഇന്ത്യന്‍ മാധ്യമങ്ങള്‍ നേരിട്ട നിയന്ത്രണങ്ങള്‍ക്ക് സമാനമാണ് ഇന്ന് മാധ്യമ മാനേജ്‌മെന്റ്കളില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നൂറ് വര്‍ഷം മുമ്പ് പിറവി കൊണ്ട ഗോവിന്ദപിളളയുടെ കാര്‍ട്ടൂണുകള്‍ വിപ്ലവകരമായ ആശയങ്ങള്‍ കൈകാര്യം ചെയ്തിരുന്നവരാണെന്ന്് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കാര്‍ട്ടൂണുകളിലൂടെ പ്രതികരിച്ചതിന് പി.എസ്.ഗോവിന്ദപിളളയെ ആന്റമാനിലേയ്ക്ക് നാടുകടത്തുകയായിരുന്നു. കാര്‍ട്ടൂണിസ്റ്റുകളായ സുകുമാറിനെയും യേശുദാസനെയും പി.എസ്.ഗോവിന്ദപിളളയുടെ കുടുംബാംഗങ്ങളെയും ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു.
അരങ്ങില്‍ ചിരി വരച്ച് ഉദ്ഘാടനം
കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ കോണ്‍ക്ലേവിന്റെ ഉദ്ഘാടനം വ്യത്യസ്തമായി. അരങ്ങില്‍ ഉറപ്പിച്ച വെളള ബോര്‍ഡില്‍ കറുത്ത പേന കൊണ്ട് യേശുദാസന്‍ വരച്ചത് ചിരിയുടെ തമ്പുരാനായ മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരെ. ഏതാനും വരകള്‍ കൊണ്ട് ജനപ്രിയ നേതാവിനെ വാര്‍ത്തെടുത്ത യേശുദാസനൊപ്പം മറ്റു കാര്‍ട്ടൂണിസ്റ്റുകളും അണി ചേര്‍ന്നപ്പോള്‍ കാണികള്‍ക്ക് മുന്നില്‍ തെളിഞ്ഞത് വരകളുടെ വിസ്മയ രൂപങ്ങള്‍. വരയ്ക്കു കാര്‍ട്ടൂണുകള്‍ക്ക് പിന്നില്‍ നീണ്ട കൈയ്യൊപ്പു മാത്രമായിരുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ മുന്‍പിലെത്തിയത് സദസ് നന്നായി ആസ്വദിച്ചു.