Chairman’s Message

മാധ്യമലോകത്തെ ശുഭ്രവര്‍ഷം

2022ലെ ലോക മാധ്യമ വ്യക്തിയായി കേരള മീഡിയ അക്കാദമിയുടെ മുഖ മാസിക 'മീഡിയ' പാവ്ല ഹോള്‍സോവയെ    തിരഞ്ഞെടുത്തത് വലിയൊരു സന്ദേശമാണ്. അരുംകൊലയ്ക്കും കാരാഗൃഹത്തിനും മധ്യേയുളള സാഹസിക യാത്രയായി മാധ്യമപ്രവര്‍ത്തനം മാറിയ ഘട്ടത്തില്‍ ധീരമാധ്യമപ്രവര്‍ത്തനത്തിനുളള വഴികാട്ടി നക്ഷത്രമാണ് ചെക്ക് റിപ്പബ്ലിക്കിലെ പാവ്ല ഹോള്‍സോവ 
ഇത് ജേണലിസത്തിന്‍റെ സുവര്‍ണയുഗമോ, കറുത്തയുഗമോ എന്ന ചര്‍ച്ച ചൂടുപിടിക്കുന്ന കാലമാണ്. ഇന്ത്യ ഉള്‍പ്പെടെ അനേകം രാജ്യങ്ങളില്‍ മാധ്യമസ്വാതന്ത്ര്യം അപകടകരമായ പതനത്തിലാണ്. മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതിരിക്കുക എന്നത് ഭരണകൂട ശൈലിയായി മാറിയിട്ടുണ്ട്. ഇതിനു മധ്യേ ധീരവും ഉദാത്തവുമായി മാധ്യമപ്രവര്‍ത്തനത്തെ പ്രതിബദ്ധതയോടെ മുന്നോട്ടുകൊണ്ടുപോകുന്ന വലിയൊരു വിഭാഗമുണ്ട്.    ന്യൂസ് റൂമുകളും മാധ്യമങ്ങളും കോര്‍പറേറ്റുകളുടെ വ്യവസായ സംരക്ഷണത്തിനുളള ഉപാധികളായി മാറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഈ വെളളിവെളിച്ചം.

1933-ല്‍ ആരംഭിച്ച വാഷിങ്ടണ്‍ പോസ്റ്റിന്‍റെ സ്വീകരണമുറിയില്‍ 'Nixon Resigns' എന്ന തലവാചകമുളള പത്രത്തിന്‍റെ പകര്‍പ്പ് തൂക്കിയിട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്ന് അവിടെ ഒരു ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡാണ്. പത്രത്തിലെ ഓരോ സ്റ്റോറിയും എത്ര പേര്‍ കണ്ടു എന്നതിന്‍റെ കണക്ക് അതില്‍ തെളിയുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ ഒരു അമേരിക്കന്‍ ഭരണത്തെ താഴെയിറക്കിയ പത്രപ്രവര്‍ത്തനത്തിന്‍റെ മഹിമയില്‍ നിന്നും കച്ചവടതാല്പര്യത്തിന്‍റെ ലാഭക്കണ്ണിലേക്ക് മാറിയത് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് പത്രമുടമയായതിന്‍റെ ഫലമാണ്. റൂപര്‍ട്ട് മര്‍ഡോക്ക് മുതല്‍ അംബാനി-അദാനിമാര്‍ വരെ മാധ്യമ മുതല്‍മുടക്ക് നടത്തുന്നത് ലാഭത്തിനും അധികാര ദല്ലാള്‍പണിക്കുമാണ്. ഇപ്രകാരം മാധ്യമങ്ങളെ കോര്‍പറേറ്റുകള്‍ പിടിച്ചടക്കി നേരിനെ നുണയാക്കുകയും സത്യത്തെ പാതാളത്തിലാഴ്ത്തുകയും ചെയ്യുമ്പോഴാണ് നേരറിയാനുളള ജനങ്ങളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് 'പാവ്ല പ്രതിഭാസം' മാധ്യമ ആകാശത്ത് ഒരു കൊളളിയാന്‍ പോലെ മിന്നിയിരിക്കുന്നത്. 

ചെക്ക് നിവാസിയായ പാവ്ലയുടെ വാര്‍ത്താ വിപ്ലവത്തില്‍ സ്ലൊവാക്യയിലെ ഒരു സര്‍ക്കാര്‍ വീണു. സോവിയറ്റ് യൂണിയന്‍റെ ശിഥിലീകരണം കിഴക്കന്‍ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ ഭരണസംവിധാനങ്ങളെയും തകര്‍ത്തു. മുതലാളിത്ത പുനഃസ്ഥാപനം അഴിമതിയും കൊളളയും കൊലയും ജീവിതദുരിതവുമാണ് രാജ്യങ്ങള്‍ക്ക് നല്‍കിയത്. മുന്‍ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ വിഭജിക്കപ്പെടുകയും ചെയ്തു. ചെക്കോസ്ലൊവാക്യ -ചെക്ക്, സ്ലൊവാക്യ എന്നീ വ്യത്യസ്ത രാജ്യങ്ങളായി. ചെക്ക് നിവാസിയായ പാവ്ല സ്ലൊവാക്യയിലെ ഭരണക്കാരും ഇറ്റാലിയന്‍ മാഫിയയും തമ്മിലുളള അവിശുദ്ധ ബന്ധം പുറത്തുകൊണ്ടുവന്നു. ഓണ്‍ലൈന്‍ മാധ്യമത്തെയും ഡോക്യുമെന്‍ററിയെയുമെല്ലാം സമരായുധമാക്കി. 

അതിലേക്ക് വഴിതെളിച്ചത് സ്ലൊവാക്യയിലെ ജേണലിസ്റ്റായ യാന്‍ കുസ്യാക്കിന്‍റെയും പ്രണയിനി മാര്‍ട്ടിനയുടെയും അരുംകൊലയാണ്. വീട് അതിക്രമിച്ചുകയറി രണ്ടുപേരെയും വെടിവെച്ചുകൊല്ലുകയായിരുന്നു. രണ്ടുപേര്‍ക്കും 27 വയസ്സായിരുന്നു. പ്രശസ്തമായ ന്യൂസ് പോര്‍ട്ടലിലെ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റായിരുന്നു യാന്‍. കൊലപാതകത്തിന്‍റെ കാരണം തേടിയുളള സാഹസികമായ അന്വേഷണത്തിന്‍റെ തൃപ്തികരമായ മറുപടിയായിരുന്നു 'ഉലമവേ ീള മ ഖീൗൃിമഹശ'െേഎന്ന പാവ്ലയുടെ ഡോക്യുമെന്‍ററി. സമഗ്രമായ അന്വേഷണത്തിന് പാവ്ലയ്ക്ക് അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ സംഘനയുടെ സഹായവും ലഭിച്ചു. മുതലാളിത്ത പുനഃസ്ഥാപനരാജ്യത്ത് എങ്ങനെ ഭരണാധികാരികള്‍ ഇത്രമേല്‍ പിഴച്ചുപോകുന്നു എന്നതിന്‍റെ സ്തോഭജനകമായ ഏടിലേക്കാണ് വെളിച്ചം വീശിയത്. ഇറ്റാലിയന്‍ മാഫിയയുമായി സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്കും ന്യായാധിപന്മാര്‍ക്കും പൊലീസ് മേധാവികള്‍ക്കും ബന്ധമുണ്ടെന്ന് തെളിഞ്ഞു. ഡോക്യുമെന്‍ററിയും ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും ആ നാടിനെ ഇളക്കിമറിച്ചു. അതെത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് രാജിവയ്ക്കേണ്ടി വന്നത്. 

ഒരു പത്രപ്രവര്‍ത്തകനെ കൊന്നാല്‍ അതോടെ സ്റ്റോറി കൊല്ലപ്പെടില്ല    എന്ന സന്ദേശമേകുന്നതിനാണ് പ്രതിബദ്ധതയോടെ താന്‍ മുന്നോട്ടുപോയത് എന്ന പാവ്ലയുടെ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്.    ഒരു സര്‍ക്കാര്‍ വീണു എന്നത് മാത്രമല്ല, നാല് വര്‍ഷത്തിനിടെ 13 ജഡ്ജിമാര്‍ക്കെതിരെ അഴിമതിക്കേസുണ്ടായി. ഒരു പൊലീസ് മേധാവി ആത്മഹത്യ ചെയ്തു. ഒരു നിമിഷത്തെയോ, ഒരു സ്റ്റോറിയെയോ കേന്ദ്രീകരിച്ചുളള മാധ്യമപ്രവര്‍ത്തനമല്ല ഇവര്‍ നടത്തുന്നത്. ഇവരുടെ വാര്‍ത്തകള്‍ ഇപ്പോഴും സ്ലൊവാക്യയില്‍ തരംഗമായി ചുറ്റുന്നു. 2024ലെ പാര്‍ലിമെന്‍റ് തിരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കുന്നതുമാണ്.    അതിനപ്പുറം ലോകത്തെ ഇളക്കിമറിക്കുന്ന അനേകം അന്വേഷണാത്മക റിപ്പോര്‍ട്ടുകളിലെ പങ്കാളിയുമാണ് പാവ്ല. ഭരണകൂട ദുഷ്ചെയ്തികളെ എതിര്‍ക്കുന്ന വ്യക്തികളെയും സംഘടനകളെയും വേട്ടയാടാന്‍ ഡിജിറ്റല്‍ ചാരപ്പണി നടത്തുന്ന പെഗസസ് ക്രൈം പുറത്തുകൊണ്ടുവന്ന അന്വേഷണാത്മക പത്രസംഘത്തിലെ പങ്കാളിയാണ് ഇവര്‍.    പാന്‍ഡോറ പേപ്പേഴ്സ്, റഷ്യന്‍ ഇടപാടുകളിലെ ക്രമക്കേടുകള്‍ തുടങ്ങിയ മാധ്യമ അന്വേഷണങ്ങളിലും പാവ്ലയുടെ പേര് പതിഞ്ഞിട്ടുണ്ട്. 

2022-ല്‍ 65 മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. 363 മാധ്യമപ്രവര്‍ത്തകര്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. ഇതിന്‍റെയെല്ലാം ഫലമായി സ്വതന്ത്രമാധ്യമപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന 'ഭയം' ഭീകരരൂപം പ്രാപിച്ചിരിക്കുകയാണ്. അതിന് മുന്നില്‍ മുട്ടുമടക്കാത്ത ധീരമായ മാധ്യമപ്രവര്‍ത്തനമാണ് പാവ്ലയുടേത്. ഇതിനുളള അംഗീകാരമാണ്    2022ലെ 'ലോക മാധ്യമ വ്യക്തി'യായുളള 'മീഡിയ' യുടെ തിരഞ്ഞെടുപ്പ്. പാവ്ലയുടെ പേരിന് പുറമെ ഇറാനിലെ വനിതാ മാധ്യമപ്രവര്‍ത്തകരായ നിലൗഫര്‍ ഹമീദിയും ഇലാഹി മുഹമ്മദും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. ഇറാനിലെ ഹിജാബുമായി ബന്ധപ്പെട്ട സ്ത്രീ പ്രക്ഷോഭത്തിന് വഴിതുറന്നത് ഇവരുടെ റിപ്പോര്‍ട്ടുകളാണ്. ഇരുവരും ഇപ്പോള്‍ തടവറയിലാണ്. ധീര മാധ്യമപ്രവര്‍ത്തകരെ തടവറയില്‍ അടച്ച് പീഡിപ്പിക്കുന്നതിനെതിരെ ലോകവ്യാപകമായി ബഹുജനശബ്ദം ഉയരണം. അതില്‍ നമുക്കും പങ്കാളിയാകാം.

ആര്‍.എസ്.ബാബു
എഡിറ്റര്‍ ഇന്‍ ചീഫ്