വെബ്ബിനാർ: മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണം

കോവിഡ്-19 വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ അതിവൈകാരികത ഒഴിവാക്കണമെന്ന് പ്രമുഖ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനും ഇന്റര്‍നാഷണല്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് പ്രസിഡന്റുമായ ഡോ. എം.വി.പിള്ള അഭിപ്രായപ്പെട്ടു. ആരോഗ്യ-പ്രതിരോധ റിപ്പോര്‍ട്ടിംഗില്‍ ആരോഗ്യശാസ്ത്രത്തെപ്പറ്റി സവിശേഷ അറിവ് സമ്പാദിക്കുന്നത് നന്നാകും. ഇത്തരത്തില്‍ മികവുളള 20 ശാസ്ത്രപരിജ്ഞാനറിപ്പോര്‍ട്ടര്‍മാരെങ്കിലും ഉണ്ടാകേണ്ടത് സംസ്ഥാനത്തിന് ആവശ്യമാണെന്നും കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ‘വെബിനാറില്‍  അദ്ദേഹം പറഞ്ഞു. ‘കോവിഡ് 19 പ്രതിരോധത്തിലെ കേരള ആരോഗ്യമേഖലയുടെ പബ്ലിക് റിലേഷന്‍സ് പാഠങ്ങള്‍’ എന്നതായിരുന്നു വിഷയം.

കോവിഡ് ബാധിച്ച അഞ്ചുമാസം പ്രായമുളള കുഞ്ഞ് മരിച്ചപ്പോള്‍ കോവിഡ് മരണമെന്ന് സംഭ്രമജനകമായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടു വന്നു. ഗൗരവമുളള മറ്റ് പല അസുഖങ്ങളും ആ കുഞ്ഞിന് ഉണ്ടായിരുന്നു. മരണ കാരണം കോവിഡാണെന്ന് വൈദ്യശാസ്ത്രം നിഗമനത്തിലെത്തിയിട്ടുമില്ല. ഇത്തരം ഘട്ടങ്ങളില്‍ മാധ്യമങ്ങള്‍ സെന്‍സേഷണലിസത്തിന് പിന്നാലെ പോകരുത്. പാശ്ചാത്യ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളിലെ ആധികാരികത മികവുറ്റതാണ്. ആരോഗ്യശാസ്ത്രവിഷയങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നമ്മുടെ മാധ്യമപ്രവര്‍ത്തകരെ മികവുറ്റവരാക്കുന്നതിനുളള മാധ്യമപരിശീലനം ശക്തിപ്പെടുത്തണമെന്നും എം.വി.പിളള അഭിപ്രായപ്പെട്ടു.

അതിവൈകാരികമായ റിപ്പോര്‍ട്ടിംഗ് കൊവിഡ് പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന അനുഭവമുണ്ടെന്ന് കേരള സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ചൂണ്ടിക്കാട്ടി. പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും കേരളത്തിലേക്കുളള വരവിനെ ആസ്പദമാക്കിയുളള റിപ്പോര്‍ട്ടുകള്‍ അദ്ദേഹം ഉദാഹരിച്ചു. കോവിഡിന്റെ സാമൂഹികവ്യാപന ഭീഷണി സംസ്ഥാനം നേരിടുകയാണെങ്കിലും അതിനെ അതിജീവിക്കാന്‍ നമുക്ക് കഴിയുമെന്ന്  അഷീല്‍ പറഞ്ഞു. മഹാമാരിയെ തടഞ്ഞുനിര്‍ത്തുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഇരുവരും വ്യക്തമാക്കി. ബ്രേക്ക് ദ ചെയിന്‍ വിജയമാക്കാന്‍ കോടിക്കണക്കിന് രൂപയുടെ മാധ്യമ ഇടമാണ് അച്ചടി-ദൃശ്യ-സാമൂഹ്യ മാധ്യമങ്ങള്‍ സൗജന്യമായി നല്‍കിയതെന്ന് മുഹമ്മദ് അഷീല്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ.എം.ശങ്കര്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിംഗ് വിഭാഗം മേധാവി വി.ജെ.വിനീത എന്നിവരും സംസാരിച്ചു.  

കോവിഡ് പശ്ചാത്തലത്തിലെ ആരോഗ്യ വാര്‍ത്തകളുടെ റിപ്പോര്‍ട്ടിംഗിനെ കുറിച്ചുളള മീഡിയ അക്കാദമിയുടെ അടുത്ത വെബ്ബിനാര്‍ ജൂലൈ 03 ന് ഉച്ചയ്ക്ക് 12 മുതല്‍ 1.30 വരെ നടക്കും. കോവിഡ് പ്രതിരോധ ഉന്നതാധികാര സമിതി ചെയര്‍മാന്‍ ഡോ.ബി.ഇക്ബാല്‍, ദ ടെലഗ്രാഫ് എഡിറ്റര്‍ ആര്‍.രാജഗോപാല്‍ (കൊല്‍ക്കത്ത),   ടൈംസ് ഓഫ് ഇന്ത്യ  എഡിറ്റര്‍-റിസര്‍ച്ച് രമാ നാഗരാജന്‍ (ഡല്‍ഹി) എന്നിവര്‍ സംസാരിക്കും.