പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണം : മുഖ്യമന്ത്രി

പ്രവാസികളും പ്രവാസി മാധ്യമ പ്രവര്‍ത്തകരും കേരളത്തിന്റെ അംബാസിഡര്‍മാരായി പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നാമത് ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ലോക കേരള മാധ്യമസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനകാര്യത്തില്‍ അതീവതത്പരരാണ് പ്രവാസി സമൂഹം. വികസിത വികസ്വര രാജ്യങ്ങള്‍ക്കു സമാനമായ വിജ്ഞാനസമൂഹത്തെ സൃഷ്ടിക്കാന്‍ നിരവധി വികസന പദ്ധതികളാണ് കേരളത്തില്‍ തുടക്കം കുറിച്ചത്. അത് രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ളതല്ല. പകരം കുറഞ്ഞത് 25 വര്‍ഷം കൊണ്ട് നടപ്പാക്കാനുള്ള പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നയസമീപന രേഖാ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും മാധ്യമ പ്രവർത്തകൻ ശശികുമാര്‍ സ്വീകരിച്ചു. മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാകുന്ന കാലമാണ് കടന്നു പോകുന്നതെന്ന് ശശികുമാര്‍ പറഞ്ഞു. രാജ്യത്ത് അഭിപ്രായസ്വതന്ത്ര്യത്തെക്കാള്‍വിദ്വേഷ പ്രകടനത്തിനുള്ള സ്വതന്ത്ര്യമാണ് ഉള്ളതെന്നും ശശികുമാര്‍ അഭിപ്രായപ്പെട്ടു. വെളിപ്പെടുത്തലുകളും ആരോപണവും തമ്മിലുള്ള വ്യത്യാസം മാധ്യമങ്ങൾ തിരിച്ചറിയണമെന്നും ശശികുമാർ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ സംരക്ഷണമില്ലാതെ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം സാധ്യമാകുന്ന ഏക സംസ്ഥാന കേരളമാണെന്ന് ചടങ്ങിൽ സംസാരിച്ച ജോണ്‍ ബ്രിട്ടാസ് എംപി അഭിപ്രായപ്പെട്ടു. കേരള മീഡിയ അക്കാഡമിയുടെ ഇന്ത്യന്‍ മീഡിയ പേഴ്‌സണ്‍ അവാര്‍ഡ് ബര്‍ഖാ ദത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങിയതാണ് പുരസ്‌ക്കാരം. പ്രശസ്തി പത്രത്തിന്റെ അവതരണം ടൈംസ് ഓഫ് ഇന്ത്യ ഡല്‍ഹി ലേഖിക രമാ നാഗരാജന്‍ നിര്‍വ്വഹിച്ചു. പ്രവാസി മലയാളികളായ 15 മാധ്യമപ്രവര്‍ത്തകര്‍ക്ക് മുഖമന്ത്രി ഉപഹാരം സമര്‍പ്പിച്ചു. ശശികുമാറിന്റെ മാധ്യമജീവിതം അടയാളപ്പെടുത്തിയ, ടി.കെ.രാജീവ് കുമാര്‍ സംവിധാനം ചെയ്ത ഡോക്യുഫിലിമിന്റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള മീഡിയ അക്കാഡമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു ചടങ്ങില്‍ അധ്യക്ഷനായി. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ തോമസ് ജേക്കബ്, വെങ്കിടേഷ് രാമകൃഷ്ണന്‍, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി എന്നിവര്‍ പങ്കെടുത്തു. കേരള മീഡിയ അക്കാഡമി സെക്രട്ടറി എന്‍.പി. സന്തോഷ് സ്വാഗതവും പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ല പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം നന്ദിയും പറഞ്ഞു. ലോക കേരള മാധ്യമ സഭയോട് അനുബന്ധിച്ച് നവകേരള നിര്‍മ്മിതിയില്‍ പ്രവാസി മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ആശയസംവാദം നടന്നു. പ്രവാസികളായ മാധ്യമ പ്രവർത്തകരായ ഐസസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജോസഫ് ജോണ്‍, ജോസി ജോസഫ്, ധന്യരാജേന്ദ്രന്‍, അരുണ്‍.ടി.കെ, ബിന്‍സാല്‍ അബ്ദുള്‍ഖാദര്‍ സരസ്വതി ചക്രബര്‍ത്തി, വി. നന്ദകുമാര്‍, ലീന രഘുനാഥ്, അരുണ്‍ റാം, സാം പൈലിമൂട്, അഫ്‌സല്‍, സിന്ധു ബിജു എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു. പി.എം. മനോജ്, പി.പി. ശശീശീന്ദ്രന്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു. നവകേരള നിര്‍മ്മിയതിയില്‍ കേരളത്തിനുവേണ്ടി നിരവധി ആശയങ്ങള്‍ സംവാദത്തില്‍ ഉയര്‍ന്നു വന്നു. ലോക കേരള മാധ്യമസഭയുടെ സമാപന സമ്മേളനം വ്യവസായ-നിയമവകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. വികസന വാര്‍ത്തകള്‍ക്കപ്പുറം വിവാദ വാര്‍ത്തകളിലാണ് മാധ്യമങ്ങള്‍ക്ക് താത്പര്യമെന്ന് പി. രാജീവ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പത്രങ്ങളുടെ എഡിറ്റോറിയയില്‍ പോലും ഇപ്പോള്‍ സത്യസന്ധമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ കേരള മീഡിയ അക്കാഡി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷനായി. പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ശശികുമാറിനെക്കുറിച്ച കേരള മീഡിയ അക്കാഡമി നിര്‍മ്മിച്ച അണ്‍മീഡിയേറ്റ് എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം സമാപന ചടങ്ങുകള്‍ക്കുശേഷം നടന്നു.