മാധ്യമസ്വാതന്ത്ര്യം ശരീരത്തില്‍ആത്മാവ് പോലെ ജനാധിപത്യസംരക്ഷണത്തില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കെന്നും പിഡിടി ആചാരി

ഇന്ത്യന്‍ ഭരണഘടനയില്‍ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പ്രത്യേകം എടുത്തുപറയുന്നില്ലെങ്കിലും അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്ന 19(1)എ എന്ന ഭരണഘടനാഅനുച്ഛേദം മാധ്യമസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നുവെന്ന് ലോക്‌സഭ മുന്‍ സെക്രട്ടറി ജനറല്‍ പി.ഡി.റ്റി ആചാരി. കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് തിരുവനന്തപുരം കേസരി ഹാളില്‍  സംഘടിപ്പിച്ച ഭരണഘടനാദിനാചരണ-കാര്‍ട്ടൂണ്‍പ്രദര്‍ശന-പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചീഫ് സെക്രട്ടറി വി.പി.ജോയ് ഐഎഎസ് ഭരണഘടനാദിനാചരണത്തിന്റെയും കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനവും സുധീര്‍നാഥ് രചിച്ച് മീഡിയ അക്കാദമി പ്രസിദ്ധീകരിച്ച ‘മലയാളമാധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ ആദ്യപ്രതി ചീഫ് സെക്രട്ടറി വി.പി.ജോയ് പിഡിടി ആചാരിക്ക് കൈമാറി. അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായി.
ശരീരത്തില്‍ ആത്മാവെന്ന പോലെയാണ് മാധ്യമസ്വാതന്ത്ര്യം. ആത്മാവിനെ നമുക്ക് കാണാനാവില്ല. എന്നാല്‍ അത് ഉണ്ട്്. മാധ്യമസ്വാതന്ത്ര്യവും അങ്ങനെ തന്നെയാണ്. മാധ്യമസ്വാതന്ത്ര്യം വിഷയമായ കേസുകളിലെല്ലാം രാജ്യത്തെ പരമോന്നത നീതിപീഠം മാധ്യമസ്വാതന്ത്ര്യത്തിന് അനുകൂലമായ വിധിപ്രസ്താവങ്ങളാണ് നടത്തിയിട്ടുളളതെന്നും പി.ഡി.ടി.ആചാരി പറഞ്ഞു. ഭരണകൂടവും ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളും തമ്മിലുളള തര്‍ക്കം എല്ലാക്കാലത്തുമുണ്ട്. വെല്ലുവിളികള്‍ മാധ്യമങ്ങളെ സംബന്ധിച്ച് സാധാരണമാണ്. എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നത് മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല. 1975ല്‍ രാജ്യത്ത് പ്രഖ്യാപിത അടിയന്തരാവസ്ഥ ഉണ്ടായി. എന്നാല്‍ 2014 മുതല്‍ തികച്ചും വ്യത്യസ്തമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ഭരണകൂടത്തിന് എതിരായി എഴുതിയാല്‍ ഇ.ഡി  പരിശോധന,  അന്വേഷണാത്മ പത്രപ്രവര്‍ത്തനം നടത്തിയാല്‍ യുഎപിഎ ചുമത്തല്‍ എന്നതാണ് നിലവിലെ സ്ഥിതി. നിലവിലെ ലക്ഷണങ്ങള്‍ രോഗമായി മാറുന്നതിന് മുമ്പ് അവയെ തുരത്തി ജനാധിപത്യത്തെ സംരക്ഷിക്കുക മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങള്‍ ആ കര്‍ത്തവ്യം നിര്‍വ്വഹിക്കുക തന്നെ വേണമെന്നും പിഡിടി ആചാരി ഭരണഘടനയും മാധ്യമങ്ങളും ‘എന്ന വിഷയത്തില്‍ നടത്തിയ മുഖ്യപ്രഭാഷണത്തില്‍  കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ ഏഴു പതിറ്റാണ്ടിലേറെക്കാലം മുന്നോട്ടുനയിച്ചു എന്നതില്‍ നിന്നുതന്നെ ഇന്ത്യന്‍ ഭരണഘടനയുടെ മഹത്വം വെളിവാകുന്നുവെന്ന് ചീഫ് സെക്രട്ടറി വി.പി.ജോയ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ നിയമം ഭരണഘടനയാണ്. അതുകൊണ്ടുതന്നെ ഭരണഘടനയെ കുറിച്ചുളള അവബോധം ജനങ്ങള്‍ക്കുണ്ടാകേണ്ടത് ആവശ്യമാണ്. ഇത്തരം ദിനാചരണങ്ങള്‍ അതിന് സഹായിക്കും. മലയാള മാധ്യമങ്ങളിലെ കാര്‍ട്ടൂണുകള്‍ സംബന്ധിച്ച സുധീര്‍നാഥിന്റെ പുസ്തകം സമഗ്രമാണെന്നും സത്യം മധുരത്തില്‍ പൊതിഞ്ഞ് നല്‍കുന്നവരാണ് കാര്‍ട്ടൂണിസ്റ്റുകളെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.

നമ്മുടെ നാടിന്, ജനങ്ങള്‍ക്ക്,സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് സംരംക്ഷണം നല്‍കിവരുന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന ഇനി എത്രകാലം നിലനില്ക്കും എന്ന ആശങ്ക ഉയരുന്ന കാലമാണിതെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അധ്യക്ഷപ്രസംഗത്തില്‍  പറഞ്ഞു. മാധ്യമങ്ങളിലെ ചിരിയാണ് കാര്‍ട്ടൂണുകള്‍. ആ ചിരി മാഞ്ഞുകൊണ്ടിരിക്കുകയാണ്. ഭരണകേന്ദ്രങ്ങളെ തൊട്ട് കാര്‍ട്ടൂണുകള്‍ വരയ്ക്കാനാവാത്ത സ്ഥിതിയാണുളളതെന്നും ആര്‍.എസ്.ബാബു ചൂണ്ടിക്കാട്ടി.
1933-ലാണ് മലയാളമാധ്യമങ്ങളില്‍ കാര്‍ട്ടൂണുകള്‍ ശക്തമായി തുടങ്ങിയതെന്നും ആദ്യ കാര്‍ട്ടൂണ്‍ വന്നപ്പോള്‍ തന്നെ രാജാവിന് ‘അണ്‍പ്ലഷര്‍’ഉണ്ടായി എന്നും പ്രസിദ്ധീകരിച്ച പത്രം മാപ്പുപറയണമെന്നും തിരുവിതാംകൂര്‍ ദിവാന്‍ സി.പി.രാമസ്വാമി അയ്യര്‍ അറിയിച്ചതായി രേഖകളിലുണ്ടെന്ന്  സുധീര്‍നാഥ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ‘അണ്‍പ്ലഷര്‍’ എന്ന വാക്കിന് വലിയ പ്രസക്തിയുളള കാലത്താണ് തന്റെ ‘മലയാളമാദ്ധ്യമങ്ങളും കാര്‍ട്ടൂണുകളും’ എന്ന പുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമസാക്ഷരത പകര്‍ന്നുനല്‍കുക എന്ന കര്‍ത്തവ്യത്തിനൊപ്പം ഭരണഘടനാ അവബോധം സൃഷ്ടിക്കാനുളള ശ്രമങ്ങളുമായി കേരള മീഡിയ അക്കാദമി മുന്നോട്ടുപോകുമെന്ന് അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.

നവംബര്‍ 26 ഭരണഘടനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ്  കേരള മീഡിയ അക്കാദമി പത്രപ്രവര്‍ത്തക യൂണിയനുമായി ചേര്‍ന്ന് പരിപാടി സംഘടിപ്പിച്ചത്.  ചടങ്ങില്‍ പിഡിടി ആചാരി ഭരണഘടനയുടെ ആമുഖം വായിച്ചുനല്‍കി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ബാബു, മുന്‍ പ്രസിഡന്റ് കെ.പി.റെജി, സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, ജില്ലാ പ്രസിഡന്റ് സാനു ജോര്‍ജ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. കേരളപത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനുപമ ജി. നായര്‍, നന്ദി പ്രകാശിപ്പിച്ചു.