കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡ് -2021 പ്രഖ്യാപിച്ചു

കേരള മീഡിയ അക്കാദമിയുടെ 2021-ലെ മാധ്യമ അവാര്‍ഡുകള്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ. ആര്‍.എസ്. ബാബു പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം.

മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡിന് മാധ്യമം ചീഫ് എഡിറ്റര്‍ ഒ.അബ്ദുറഹ്‌മാന്‍ അര്‍ഹനായി. പ്രബുദ്ധ കേരളത്തില്‍ വര്‍ധിച്ചു വരുന്ന അന്ധ വിശ്വാസങ്ങള്‍ക്കും മന്ത്രവാദ ചികിത്സകള്‍ക്കുമെതിരെ നടപടി വേണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടി വേണമെന്നും ആവശ്യപ്പെടുന്ന “അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനടപടികള്‍ എന്ന മാധ്യമം ദിനപത്രത്തിലെ എഡിറ്റോറിയലാണ് ഇദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. എ. ഹേമചന്ദ്രന്‍ ഐ.പി.എസ്, ഡോ.സെബാസ്റ്റ്യന്‍ പോള്‍, മിനി സുകുമാരന്‍ എന്നിവരടങ്ങുന്ന കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.
മികച്ച ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍.എന്‍.സത്യവ്രതന്‍ അവാര്‍ഡിന് മംഗളം ദിനപത്രത്തിന്റെ മലപ്പുറം ജില്ലാലേഖകന്‍ വി പി നിസാര്‍ അര്‍ഹനായി. ലിംഗ മാറ്റ ശസ്ത്രക്രിയയിലെ അപാകതകള്‍ മൂലം ട്രാന്‍സ് ജന്‍ഡറുകള്‍ അനുഭവിക്കുന്ന ദുരിതം സമൂഹ മനസ്സിനുമുന്നിലെത്തിച്ച “ഉടലിന്റെ അഴലളവുകള്‍” എന്ന പരമ്പരയാണ് നിസാറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കെ.വി.സുധാകരന്‍, നീതു സോന, കെ.ജി ജ്യോതിര്‍ഘോഷ് എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.
മികച്ച അന്വേഷണാത്മക റിപ്പോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാര്‍ഡിന് സമകാലിക മലയാളം വാരികയുടെ പത്രാധിപസമിതി അംഗം പി.എസ്. റംഷാദ് അര്‍ഹനായി. ‘കഴിയില്ല ചരിത്രം മായ്ക്കാന്‍ ,സത്യങ്ങളും’ എന്ന പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ബൈജു ചന്ദ്രന്‍, പി.കെ രാജശേഖരന്‍, ഡോ. ആര്‍. ശര്‍മിള എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.
മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ.മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡിന് മാധ്യമം ദിനപ്പത്രത്തിലെ കുട്ടനാട് പ്രാദേശിക ലേഖകന്‍ ദീപു സുധാകരന്‍ അര്‍ഹനായി. വര്‍ഷത്തിന്റെ ഭൂരിഭാഗവും വെള്ളക്കെട്ടിലമരുന്ന കുട്ടനാടിന്റെ നേര്‍ചിത്രം വിവരിച്ച ‘നെല്ലറയുടെ കണ്ണീര്‍’ എന്ന പരമ്പരയാണ് ഇദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. പി.എസ് രാജശേഖരന്‍, വി.എം.അഹമ്മദ്, സരിത വര്‍മ എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.

പി.എസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ സെക്രട്ടറിയേറ്റിനുമുന്‍പില്‍ നടത്തിയ സമരത്തിന്റെ ഹൃദയസ്പര്‍ശിയായ നിമിഷം പകര്‍ത്തിയ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഫോട്ടോഗ്രാഫര്‍ വിന്‍സന്റ് പുളിക്കല്‍ 2021-ലെ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്‌കാരത്തിനു അര്‍ഹനായി.. ന്യൂസ് ഫോട്ടോഗ്രഫിയുടെ എക്‌സലന്‍സ് പ്രകടമായ ‘ജീവിതം കഠിനം’ എന്ന ചിത്രം പകര്‍ത്തിയ എന്‍.ആര്‍.സുധര്‍മദാസും (കേരള കൗമുദി), ‘കണ്ണില്‍ അച്ഛന്‍’ എന്ന ചിത്രം പകര്‍ത്തിയ അരുണ്‍ ശ്രീധറും (മലയാള മനോരമ) ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ടി.കെ രാജീവ് കുമാര്‍, രാജന്‍ പൊതുവാള്‍, നീന പ്രസാദ് എന്നിവരായിരുന്നു വിധി നിര്‍ണ്ണയ സമിതിയംഗങ്ങള്‍.
ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് എഷ്യാനെറ്റ് ന്യൂസിലെ റിപ്പോര്‍ട്ടര്‍ കൃഷ്‌ണേന്ദു വി. അര്‍ഹയായി. എറണാകുളം മരടിലെ കക്ക വാരല്‍ തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കുന്ന പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തെക്കുറിച്ചുള്ള “കക്കത്തൊഴിലാളികളുടെ കായല്‍” എന്ന ഹൃദ്യമായ റിപ്പോര്‍ട്ടാണ് കൃഷ്‌ണേന്ദുവിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ജേക്കബ് പുന്നൂസ്, കെ.കുഞ്ഞികൃഷ്ണന്‍, സരിത വര്‍മ എന്നിവരടങ്ങിയ കമ്മറ്റിയാണ് വിധി നിര്‍ണ്ണയം നടത്തിയത്.