നിർമ്മിത ബുദ്ധിയുടെ കാലത്ത് മാധ്യമപ്രവർത്തകർ വ്യാജവാർത്തയിൽ പെട്ടുപോകരുത് : മന്ത്രി റോഷി അഗസ്റ്റിൻ

നിർമ്മിത ബുദ്ധിയുടെ കാലത്ത് മാധ്യമപ്രവർത്തകർ വ്യാജവാർത്തയിൽ പെട്ടുപോകരുതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന മാധ്യമ ശില്പശാലയിലെ സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാലാവകാശ നിയമങ്ങൾ സംബന്ധിച്ചുള്ള ചർച്ചകൾ കാലികപ്രസക്തമാണ്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനായി ഭരണഘടന നിരവധി നിയമങ്ങൾ ചേർത്തുവച്ചിട്ടുണ്ട്. കുട്ടികൾ ചൂഷണത്തിന് ഇരയാകരുതെന്നും ഭരണഘടന ഉറപ്പാക്കി. സമൂഹത്തിലെ വീഴ്ചകൾ തുറന്നുകാട്ടാൻ മൂർച്ചയുള്ള ആയുധമാണ് മാധ്യമപ്രവർത്തനം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പ് അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു. കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു. മാണി സി കാപ്പൻ എംഎൽഎ മുഖ്യാതിഥിയായി. ആർട്ടിഫിഷൽ ഇൻലിജൻസ് ഉപയോഗിച്ച് വ്യാജ വാർത്തകൾ കണ്ടെത്തൽ എന്ന വിഷയത്തിൽ മാതൃഭൂമി ഓൺലൈൻ കൺസൽട്ടന്റ്‌ സുനിൽ പ്രഭാകർ ക്ലാസ് നയിച്ചു. യൂണിസെഫ് കേരള – തമിഴ്നാട് ചീഫ് കെഎൽ റാവു, കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ എസ് സുഭാഷ് എന്നിവർ ആശംസ അറിയിച്ചു. മീനച്ചിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സജോ പൂവത്താനി, കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം സുരേഷ് വെള്ളിമംഗലം, ക്യാമ്പ് കോർഡിനേറ്റർ എസ് ബിജു തുടങ്ങിയവർ സംബന്ധിച്ചു. കേരള മീഡിയ അക്കാഡമി സെക്രട്ടറി അനിൽ ഭാസ്കർ സ്വാഗതവും കേരള മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം വിൻസെന്റ് നെല്ലിക്കുന്നേൽ നന്ദിയും പറഞ്ഞു
ഫോട്ടോ 
കേരള മീഡിയ അക്കാദമിയും യൂണിസെഫും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്പശാലയിലെ സന്ദേശ വിളംബര സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു