കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുള്ള 2022-23 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

കേരള മീഡിയ അക്കാദമി
കോളേജ് മാഗസിന്‍ അവാര്‍ഡ് കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്
കേരളത്തിലെ ഏറ്റവും മികച്ച കലാലയ മാഗസിനുള്ള 2022-23 ലെ കേരള മീഡിയ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.  കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ (മീഞ്ചന്ത, കോഴിക്കോട്) ‘നടൂപ്പെട്ടോര്’ എന്ന മാസികയ്ക്ക്ാണ് ഒന്നാം സമ്മാനം. മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000/- രൂപയും പ്രശസ്തിപത്രവുമാണ്  സമ്മാനം.

ഫാറൂഖ് കോളേജിന്റെ (സ്വയംഭരണം) മാഗസിന്‍ ‘കാക്ക’യ്ക്കാണ് രണ്ടാം സമ്മാനം 15,000/- രൂപയും ട്രോഫിയും പ്രശസ്തിപത്രവുമാണ് നല്‍കുക.
പൊന്നാനി എം.ഇ.എസ് കോളേജിന്റെ ‘കുരുക്കുത്തി മുല്ലകള്‍ പൂത്തുലഞ്ഞീടും മേച്ചില്‍പ്പുറങ്ങള്‍ തന്നിലും’ എന്ന മാസികയാണ് മൂന്നാം സമ്മാനം. 10000/- രൂപ ട്രോഫിയും പ്രശസ്തിപത്രവുമാണ് സമ്മാനം.

 അക്കാദമിയുടെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന്‍ അവാര്‍ഡെന്ന് മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു പറഞ്ഞു. ഫെബ്രുവരി മൂന്നാം വാരം കോഴിക്കോട് ഗവണ്മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവാര്‍ഡ് സമ്മാനിക്കും. കലാലയ മാഗസിനുകളുടെ ഉളളടക്കം, രൂപകല്പന തുടങ്ങിയ കാര്യങ്ങളില്‍ മാഗസിന്‍ എഡിറ്റര്‍മാര്‍ക്ക് മാധ്യമസംബന്ധമായ സഹായം നല്‍കുന്നതിന് മീഡിയ അക്കാദമി ഒരു ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ചെയര്‍മാന്‍ അറിയിച്ചു.

സാഹിത്യനിരൂപകനും സീനിയര്‍ ജേണലിസ്റ്റുമായ ഡോ.പി.കെ.രാജശേഖരന്‍, മാധ്യമപ്രവര്‍ത്തക സരിത എസ് വര്‍മ, കഥാകൃത്ത് ജി.ആര്‍.ഇന്ദുഗോപന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. കാമ്പസ്പ്രതിഭകളുടെ സര്‍ഗ്ഗോര്‍ജ്ജവും ബഹുസ്വരതയുടെ വൈഭവവും പ്രസരിപ്പിക്കുന്നതാണ് സമ്മാനാര്‍ഹമായ മാഗസിനുകളെന്ന് ജൂറി വിലയിരുത്തി.

ഗൃഹാതുരത്വമുണര്‍ത്തല്‍ തൊട്ട് സൗന്ദര്യസമഗ്രത വരെയുളള ദൗത്യങ്ങളില്‍ കൂടുതല്‍ മനസ്സ് ഊന്നാന്‍ കോളേജുമാഗസിനുകള്‍ തയ്യാറാക്കുന്നവര്‍ ജാഗ്രത കാട്ടണമെന്ന് ജൂറി നിര്‍ദ്ദേശിച്ചു. അക്കാദമി സെക്രട്ടറി അനില്‍ ഭാസ്‌കര്‍ ഉള്‍പ്പെടെയുളളവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.